കെ.എസ് ആർ.ടി.സി ബസ്സും മിനി ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. 35 പേർക്ക് പരിക്ക്.


കൊല്ലം ആയുർ-അഞ്ചൽ പാതയിൽ പെങ്ങള്ളൂർ ഐസ്പ്ലാന്റിന് സമീപം കെ.എസ് ആർ.ടി.സി ബസ്സും മിനി ലോറിയും കൂട്ടിയിടിച്ചാണ് ഒരാൾ മരിച്ചത്. 35 പേർക്ക് പരിക്കേറ്റു. മിനി ലോറി ഡ്രൈവർ കൊല്ലം ഇളമാട് വേങ്ങൂർ ഷീജാ വിലാസത്തിൽ ഷിബു ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 7:45 നായിരുന്നു അപകടം.
ഗുരുതരമായി പരിക്കേറ്റ മൈലോട് കുന്നത്ത് താഴതിൽ വീട്ടിൽ അമ്പിളി യെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും, മൈലോട് ചെറുവരമ്പത്ത് വീട്ടിൽ ബിനുരാജി നെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിൽസയിലാണ്. ഇവർ ഇരുവരും മിനി ലോറിയിൽ യാത്ര ചെയ്ത് വന്നവരാണ് . അമ്പിളി റബ്ബർ നഴ്സറിയിലെ ജീവനക്കാരിയാണ്, ബിനുരാജ് വാഹനത്തിൻറെ ഉടമയുമാണ്. വെളിയത്ത് നിന്നും റബ്ബർ തൈകൾ കയറ്റി പുനലൂരിലേക്ക് പോകവേയാണ് അപകടം.
പുനലൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് പോയ കെ.എസ് ആർ.ടി.സി ബസ് അഞ്ചൽ – ആയൂർ റോഡിലെ ഐസ് പ്ലാൻ്റിന് സമീപത്ത് വെച്ച് മിനി ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ മിനി ലോറി പൂർണ്ണമായും തകർന്നു. നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി ബസ് സമീപത്തെ മരത്തിൽ ഇടിച്ചാണ് നിന്നത്. ബസ് വയലിലേക്ക് മറിയാത്തതിനാൽ വലിയ ദുരന്തം ഒഴിവായി. ബസ്സിലെ യാത്രക്കാരുടെ പരിക്ക് സാരമുള്ളതല്ല. ബെസ്സ് ഡ്രൈവർ പൂവാർ സ്വദേശി സെൽവൻ കണ്ടക്ടർ ക്രിസ്റ്റഫർ എന്നിവരെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ പരിക്കേറ്റവരെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയശേഷം വിട്ടയച്ചു. മരിച്ച ഷിബുവിന്റെ ഭാര്യ സുബി മക്കൾ ആദിത്യൻ, ആര്യൻ. അപകടത്തിൽ പരിക്കേറ്റവരെ പി എസ് . സുപാൽ എംഎൽഎ ആശുപത്രിയിലെത്തി സന്ദർശിച്ചു. അപകടത്തിൽ മരിച്ച ഷിബുവിൻ്റെ കുടുംബത്തിനും പരിക്കേറ്റവർക്കും വേണ്ട സഹായം നൽകാൻ ജില്ലാ ഭരണകൂടത്തിനോടും ആരോഗ്യവകുപ്പ് മന്ത്രിയുടെ ഓഫീസിലും ആവശ്യപ്പെട്ടതായും പി.എസ് സുപാൽ എംഎൽഎ പറഞ്ഞു.
