നൂറ് കണക്കിന് ഉദ്യോഗസ്ഥരും നാട്ടുകാരും നോക്കി നിൽക്കെ ബീനമോൾ യാത്രയായി.


ഒരു ജീവനക്കാരി എന്നതിലുപരി നാടിൻ്റെ പുത്രിയായിരുന്നു വിട്ടു പിരിഞ്ഞത്. അവിടെ എത്തിച്ചേർന്ന നൂറുകണക്കിന് ജനങ്ങളുടെ ദുഃഖം ബീനമോൾ ജീവിച്ചിരുന്ന കാലഘട്ടത്തിൽ അവർ നൽകിയ സ്നേഹത്തെയാണ് ഓർമ്മിപ്പിക്കുന്നത്.

49 വർഷത്തെ ജീവിതം കൊണ്ട് ജീവിതത്തിൽ സ്വന്തമായി അടയാളപ്പെടുത്തൽ നടത്തിയാണ് അകാലത്തിൽ വിട്ടു പിരിഞ്ഞത്. ഒന്നര വർഷക്കാലമായി അർബുദ രോഗത്തിൻ്റെ പിടിയിലായിരുന്നു അവർ. രോഗാവസ്ഥയിലും കർമ്മനിരതയായിരുന്നു.
കോരുത്തോട് ഗ്രാമത്തിൽ ബാല്യകാലം ചിലവഴിച്ച ബീനാമോൾ പ്രാഥമിക വിദ്യാഭ്യാസം നേടിയത് കോരുത്തോട് CKM HS സ്കൂളിൽ നിന്നായിരുന്നു. കാഞ്ഞിരപ്പള്ളി സെൻ്റ് ഡൊമനിക്സ് കോളേജിൽ നിന്ന് ബിരുദവും, കാഞ്ഞിരപ്പള്ളി ബി.എഡ് കോളേജിൽ നിന്നും ബി.എഡ് യോഗ്യതയും നേടി. ഹിസ്റ്ററിയിൽ ബിരുദാനന്തര ബിരുദവും നേടിയാണ് സർക്കാർ സർവീസിലേക്ക് കടന്നു വന്നത്.
2004ൽ സർക്കാർ ജോലിയിൽ റവന്യൂ വകുപ്പിൽ പീരുമേട് താലുക്ക് ഓഫീസിൽ എൽ.ഡി ക്ലാർക്കായി സേവനത്തിൽ പ്രവേശിച്ച ബീനാമോൾ താലൂക്ക് ഓഫീസിലും വിവിധ വില്ലേജ് ഓഫീസുകളിലും കട്ടപ്പനയിലേയും, പീരുമേട്ടിലേയും എൽ എ ഓഫീസുകളിലും സേവനമനുഷ്ടിച്ചിട്ടുണ്ട്. നിലവിൽ പീരുമേട് താലൂക്ക് ഓഫീസിൽ ഹെഡ് ക്ലർക്ക് ആയി ഇരിക്കെയാണ് നമ്മെ വിട്ടുപിരിഞ്ഞത്.
ഇടതുപക്ഷ രാഷ്ട്രീയത്തോടും, പൊതു പ്രവർത്തനത്തോടും ഏറെ താല്പര്യം പുലർത്തിയിരുന്ന ബീനാമോൾ സർവീസിൽ കയറിയ കാലത്തു തന്നെ ജോയിൻറ് കൗൺസിൽ പ്രസ്ഥാനത്തിൽ അംഗമാവുകയും, സജീവ പ്രവർത്തകയാവുകയും ചെയ്തു. പീരുമേട് ബ്രാഞ്ച് കമ്മറ്റി അംഗമായി സംഘടനാ ചുമതല ഏറ്റെടുത്തതിനു ശേഷം ഘട്ടം ഘട്ടമായി കൂടുതൽ ചുമതലകളിലേക്ക് വന്നു. ബ്രാഞ്ച് ജോയിൻറ് സെക്രട്ടറി, മേഖലാ പ്രസിഡൻ്റ്, മേഖലാ സെക്രട്ടറി, ജില്ലാ കമ്മറ്റി അംഗം, ജില്ലാ ജോയിൻ്റ് സെക്രട്ടറി, ജില്ലാ സെക്രട്ടറി തുടങ്ങിയ പദവികൾ വഹിച്ചതിനു ശേഷം നിലവിൽ ജോയിൻറ് കൗൺസിൽ സംസ്ഥാന കമ്മറ്റി അംഗമായിരിക്കെയാണ് വിയോഗം. ജോയിൻ്റ് കൗൺസിൽ വനിതാ കമ്മറ്റിയുടെ ജില്ലാ പ്രസിഡൻറ്, വനിതാ കമ്മറ്റി ജില്ലാ സെക്രട്ടറി, സ്റ്റേറ്റ് ജോയിൻറ് സെക്രട്ടറി തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്. റവന്യു വകുപ്പിലെ ജീവനക്കാരുടെ വകുപ്പുതല സംഘടനയായ കേരള റവന്യൂ ഡിപ്പാർട്ട്മെൻ്റ് സ്റ്റാഫ് അസോസിയേഷൻ്റെ സംസ്ഥാന കമ്മറ്റി അംഗം, വനിതാ കമ്മറ്റി സംസ്ഥാന പ്രസിഡൻ്റ് തുടങ്ങിയ ചുമതലകളും വഹിച്ചിട്ടുണ്ട്. വർക്കിംഗ് വിമൻസ് ഫാറത്തിൻ്റെ സംസ്ഥാന കമ്മറ്റി അംഗമായും ചുമതല വഹിച്ചിട്ടുണ്ട്.
സർവ്വീസ് സംഘടനാ രംഗത്ത് ജില്ലാ സെക്രട്ടറി പദവിയിലെത്തിപ്പെട്ട പ്രഥമ വനിതയാണ് ബീനാമോൾ എന്നത് പ്രത്യേക പരാമർശം അർഹിക്കുന്ന വസ്തുതയാണ്. സർക്കാർ ജീവനക്കാരുടെ 2013 ലെ അനിശ്ചിതകാല പണിമുടക്ക് പോരാട്ടത്തിലുൾപ്പടെ നേതൃപരമായ പങ്കുവഹിച്ചു.
കക്ഷിരാഷ്ട്രീയത്തിലുപരിയായി സാധാരണ ജനങ്ങളുടെ ജീവിത വിഷയങ്ങളിൽ ബീനാമോളെ തികച്ചും വ്യത്യസ്ഥയാക്കുന്നത്. പൊതുവിഷയങ്ങളോടൊപ്പം സ്ത്രീപക്ഷ നിലപാടുകളിലും വ്യത്യസ്ഥമായ കാഴ്ച്ചപ്പാട് പുലർത്തിയാണ് പ്രർത്തന പഥത്തിൽ സജീവമായിരുന്നത്.
ഭർത്താവ് സതീഷ് കെ.ആർ. എല്ലാ പ്രവർത്തനങ്ങളിലും പൂർണ്ണ പിൻതുണ നൽകി കൂടെ നിന്നത് പ്രവർത്തനങ്ങൾക്ക് കരുത്തായി. വാട്ടർ അതോറിറ്റിയിലെ ഉദ്യോഗസ്ഥനാണ് സതീഷ്. ആൾ കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ AlTUC യുടെ കോട്ടയം ജില്ലാ സെക്രട്ടറി കൂടിയായിരുന്നു സതീഷ്. പൊതുസേവന രംഗത്തും, സർവ്വീസ് സംഘടനാ പ്രവർത്തന രംഗത്തും മാതൃകാ ദമ്പതികൾ കൂടിയായിരുന്നു അവർ.
രണ്ട് മക്കൾ. മുത്തമകൻ – അഭിജിത്ത് സതീഷ് കാസർഗോഡ് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ എം.എസ്.സി ബയോകെമിസ്റ്റ്റി വിദ്യാർത്ഥി. ഇളയ മകൻ ആഷിഷ് സതീഷ് കുട്ടിക്കാനം M.B.C കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥി.