കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ ഹൊസ്ദുര്‍ഗ് മണ്ഡലം എംഎല്‍എയായിരുന്ന എം നാരായണന്‍( 68) അന്തരിച്ചു.

കാഞ്ഞങ്ങാട്: കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ ഹൊസ്ദുര്‍ഗ് മണ്ഡലം എംഎല്‍എയായിരുന്ന എം നാരായണന്‍( 68) അന്തരിച്ചു. വാര്‍ദ്ധ്യക സഹജമായ അസുഖത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. 1991 മുതൽ1996 വരെയും 1996 മുതല്‍ 2001 വരെയും നേരത്തെയുണ്ടായിരുന്ന ഹൊസ്ദുര്‍ഗ് മണ്ഡലം എംഎല്‍എയായിരുന്നു. 1991 മുതൽ 2001 വരെയുള്ള കാലഘട്ടത്തിൽ ചെറുവത്തൂർ നീലേശ്വരം പഞ്ചായത്തുകൾ ഉൾപ്പെടുന്ന പഴയ ഹൊസ്ദുർഗ് മണ്ഡത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് അടിത്തറയിടാൻ യത്നിച്ച ജനകീയനായ എംഎൽഎ യായിരുന്നു എം നാരായണൻ. രണ്ട് വട്ടം മണ്ഡലത്തെ പ്രതിനിധീകരിച്ച അദ്ദേഹം ഒട്ടേറെ വികസന പദ്ധതികളാണ് ഹൊസ്ദുർഗ് മണ്ഡലത്തിനു വേണ്ടി നടപ്പിലാക്കിയത്. 18 വർഷം പോസ്റ്റുമാൻ ജോലി ചെയ്തിരുന്ന എം നാരായണന്‍ ജോലി രാജിവെച്ച ശേഷമാണ് പാർട്ടി തിരഞ്ഞെടുപ്പ് രംഗത്ത് ഇറക്കിയത്. 2015 മുതൽ 2020 വരെ ബേഡകം ഡിവിഷനിൽ ജില്ലാ പഞ്ചായത്ത് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
എ ഐ വൈ എഫ് വെസ്റ്റ് എളേരി പ്രവർത്തകനായാണ് രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കം. സി പി ഐ ജില്ലാ കൗൺസിൽ അംഗം, സി പി ഐ കാഞ്ഞങ്ങാട് മണ്ഡലം സെക്രട്ടറി, കർഷക തൊഴിലാളി ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി, ജില്ലാ സെക്രട്ടറി, ആദിവാസി മഹാസഭ സംസ്ഥാന സെക്രട്ടറി, ബി കെ എം യു ജില്ലാ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മടിക്കൈയിലെ നാരായണൻ നായർ വധക്കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് കാഞ്ഞങ്ങാട് അദ്ദേഹം നടത്തിയ നിരാഹാര സമരം സംസ്ഥാന ശ്രദ്ധ പിടിച്ചു പറ്റിയ ഒന്നായിരുന്നു. ജില്ലാശുപത്രി ശോചനീയാവസ്ഥ പരിഹരിക്കുന്നമെന്നാവശ്യപ്പെട്ട് കാഞ്ഞങ്ങാട് മാന്തോപ്പിൽ നടത്തിയ നിരാഹാര സമരവും വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടതാണ്.ഭാര്യ സരോജനി .മക്കൾഷീന, ഷിംജിത്ത്, ഷീബ മരുമകൻ സുരേഷ്, ഗോപാലൻ.സഖാവ് എം. നാരായണന്റെ ഭൗതിക ശരീരം നാളെ ( ആഗ : 6 ന് ബുധൻ) രാവിലെ 9.30 ബങ്കളത്ത് പൊതുദർശനത്തിന് ശേഷം ബങ്കളത്തെ വീട്ടിൽ എത്തിക്കുo.ഉച്ചക്ക് 12 മണി മുതൽ 3 മണി വരെ കാഞ്ഞങ്ങാട് ടൗൺഹാളിൽ പൊതുദർശനംഎളേരിത്തട്ടിൽ എത്തിച്ച് വൈകുന്നേരം 5 മണിക്ക് വീട്ടുവളപ്പിൽസംസ്കാര ചടങ്ങുകൾ.അടിയുറച്ച കമ്മ്യൂണിസ്റ്റ് ജീവിതം മരണം വരെയും പരിപാലിച്ച നേതാവായിരുന്നു സഖാവ് എം നാരായണൻ.എം എൽ എ ആയിരുന്നപ്പോൾ ഒരു സാധാരണക്കാരനിൽ സാധാരണക്കാരനായി ജീവിച്ച് ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന്നും വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിട്ടുള്ള നേതാവായിരുന്നു. സഖാവിൻ്റെ നിര്യാണത്തിൽ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അനുശോചിച്ചു.