ആര്യനാട് ഗവൺമെന്‍റ് എൽപി സ്കൂളിൽ ക്ലാസ് നടക്കുന്നതിനിടെ കെട്ടിടത്തിന് പിന്നിൽ നിന്നും തീയും പുകയും ഉയർന്നു.

തിരുവനന്തപുരം:  ആര്യനാട് ഗവൺമെന്‍റ് എൽപി സ്കൂളിൽ ക്ലാസ് നടക്കുന്നതിനിടെ കെട്ടിടത്തിന് പിന്നിൽ നിന്നും തീയും പുകയും ഉയർന്നു. സ്കൂളിന് പിന്നിലായി സ്ഥാപിച്ചിരുന്ന ഇലക്ട്രിക് മീറ്റർ ബോർഡിൽ നിന്നാണ് തീയും പുകയും ഉയർന്നത്. ഇന്ന്  പതിനൊന്നരയോടെയാണ് സംഭവം നടന്നത്. അഞ്ഞൂറോളം കുട്ടികൾ പഠിക്കുന്ന സ്കൂളാണിത്. സമയോചിത ഇടപെടലിൽ തീയണക്കാനായതിനാൽ വൻ ദുരന്തം ഒഴിവായി.സ്‌കൂളിന് പിന്നിൽ നിന്നും പുക ഉയരുന്നത് കണ്ട ഇതുവഴി പോയ ചിലർ, വിവരം ഉടനെ സ്‌കൂളിലെ അധ്യാപകരെ അറിയിക്കുകയായിരുന്നു. ഉടനെ അധ്യാപകർ ഈ ഭാഗത്തെ ക്ലാസ് മുറികളിൽ ഉണ്ടായിരുന്ന മുഴുവൻ കുട്ടികളെയും മാറ്റി. ഉടനെ തന്നെ തീയണച്ചു. ഇവിടെയുണ്ടായിരുന്ന ഇലക്ട്രിക് ഫ്യൂസും മീറ്റർ ബോർഡും കത്തി നശിച്ചു. പിന്നാലെ ഇലക്ട്രിസിറ്റി ഓഫീസിൽ വിവരം അറിയിക്കുകയും വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥൻ എത്തി വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ചെയ്‌തു. എഇയുടെ നേതൃത്വത്തിൽ ഇലക്ട്രിസിറ്റി ബോർഡ് പ്രാഥമിക പരിശോധന നടത്തി. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.

നേരത്തെ ഇടിമിന്നലിൽ ഇവിടത്തെ ഉപകരണങ്ങൾക്ക് കേടുപാടുകൾ പറ്റിയിരുന്നു. അന്ന് വൈദ്യുത ഉപകരണങ്ങൾ നശിച്ചതിനാൽ പിന്നീട് പിടിഎ ഫണ്ട് ഉപയോഗിച്ച് പുതിയത് വാങ്ങുകയായിരുന്നു.