രാജ്യത്തെ ഭരണഘടനയെ കേന്ദ്രഭരണകൂടം തകർക്കുന്നു. – അഡ്വ കെ പ്രകാശ് ബാബു

സി പി ഐ ദേശീയ എക്സി.അംഗം അഡ്വ.കെ.പ്രകാശ് ബാബു ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

മൂന്നാർ : ലോകത്തിനുതന്നെ മാതൃകയായ ഇന്ത്യൻ ഭരണഘടന തകർക്കുന്ന നടപടികളാണ് രാജ്യത്തെ ഭരണാധികാരികൾ  സ്വീകരിച്ചു വരുന്നതെന്ന് സിപിഐ ദേശീയ എക്സിക്യൂട്ടീവംഗം അഡ്വ. കെ പ്രകാശ് ബാബു പറഞ്ഞു.  ഭരണഘടന മുഴുവൻ ജനവിഭാഗങ്ങളെയും സംരക്ഷിക്കുന്ന തരത്തിൽ വിഭാവനം ചെയ്തിരിക്കുന്നതാണ്. സോഷ്യലിസവും സെക്കുലറിസവും ഭരണഘടനയുടെ ആമുഖത്തിൽ തന്നെ ചേർത്തിരിക്കുന്നു. ഈ ആശയങ്ങൾ തുടിക്കുന്ന വിധത്തിലാണ് എല്ലാ ഭാഗവും രൂപപ്പെടുത്തിയിരിക്കുന്നത്. അതിൽ തന്ത്രപരമായി ഭേദഗതികൾ വരുത്തി രാജ്യത്തിൻ്റെ അഖണ്ഡതയെ തകർക്കുവാനാണ് ശ്രമങ്ങൾ നടക്കുന്നത്. രാജിവച്ചു പോയ മുൻ ഉപരാഷ്ട്രപതി ജഗദീപ് ധൻകർ എവിടാണെന്ന് പോലും അറിയാൻ കഴിയാത്ത സാഹചര്യത്തിൽ ദുരൂഹമായ ഒളിവു ജീവിതത്തിലേക്ക് പോയത് ആശങ്കാജനകമായി നിൽക്കുന്നു.

ബീഹാർ വോട്ടർ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് സ്വീകരിച്ചിരിക്കുന്ന നടപടികൾ രാജ്യത്തെ ജനങ്ങളെ പൗരൻമാരല്ലാത്തവരായി ചിത്രീകരിച്ച് പുറത്താക്കുവാനുള്ള കേന്ദ്ര ഗൂഢാലോചനയാണ് തെളിയിക്കുന്നത്. ഭരണഘടനയേയും, ഇലക്ടറൽ സംവിധാനത്തേയും തകർക്കുന്ന കേന്ദ്രസമീപനങ്ങൾക്കെതിരായ പ്രചരണങ്ങൾ ഏറ്റെടുക്കുവാൻ ഏവരും തയ്യാറാകണമെന്നും പ്രകാശ് ബാബു പറഞ്ഞു. മൂന്നാർ ശിക്ഷക് സദനിൽ നടക്കുന്ന ജോയിൻ്റ് കൗൺസിൽ അംഗ സംഘടനാ ക്യാമ്പ്, ദൗത്യം, ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രകാശ് ബാബു.

ചെയർമാൻ എസ് സജീവിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്വാഗത സംഘം ചെയർമാൻ  സി പി ഐ ജില്ലാ സെക്രട്ടറി കെ സലിംകുമാർ, സംസ്ഥാന കൗൺസിൽ അംഗം എം വൈ ഓസേഫ്, ദേവികുളം മണ്ഡലം സെക്രട്ടറി അഡ്വ. ചന്ദ്രപാൽ, ജില്ലാ പഞ്ചായത്ത് അംഗം ഭവ്യ കണ്ണൻ തുടങ്ങിയവർ സംസാരിച്ചു. ജോയിൻ്റ് കൗൺസിൽ ജനറൽ സെക്രട്ടറി കെ പി ഗോപകുമാർ സംഘടനാ രേഖ അവതരിപ്പിച്ചു.

ക്യാമ്പ് രണ്ട് ദിവസം കൊണ്ട് സമാപിക്കും.ഒന്നാം ദിവസം വൈജ്ഞാനിക ഭരണ നിർവഹണവും, സിവിൽ സർവ്വീസും എന്ന വിഷയത്തിൽ ജയശ്ചന്ദ്രൻ കല്ലിംഗലും, ജീവിതത്തിൻ്റെ രസതന്ത്രം എന്ന വിഷയത്തിൽ ഡോ. രാജേഷ് മഹേശ്വറും സംസാരിച്ചു.

(ഞായർ)  സംഘടന, സംഘാടനം എന്ന വിഷയത്തിൽ അഡ്വ. ജി മോട്ടിലാലും, ഹൗ ടു ഫൈൻഡ് ഹാപ്പിനസ് ഇൻവർക്ക് പ്ലേസ് എന്ന വിഷയത്തിൽ ഡോ. സുനിൽ രാജും ക്ലാസ്സുകൾ നയിക്കും.
സ്വാഗത സംഘം ജനറൽ കൺവീനർ ഡി ബിനിൽ സ്വാഗതവും, ഇടുക്കി ജില്ലാ സെക്രട്ടറി ആർ ബിജുമോൻ നന്ദിയും പറഞ്ഞു. മുന്നൂറ് പ്രതിനിധികൾ ക്യാമ്പിൽ പങ്കെടുക്കുന്നു.