സവര്‍ക്കറെയും ഹെഡ്‌ഗേവറെയും കേരളത്തില്‍ പഠിപ്പിക്കില്ല; ബിജെപിയുടെ ശ്രമം വിലപ്പോവില്ലെന്ന് വി ശിവന്‍കുട്ടി.

തിരുവനന്തപുരം:പിഎം ശ്രീ പദ്ധതിയിലൂടെ കേരളത്തില്‍ സവര്‍ക്കറെയും ഹെഡ്‌ഗേവറെയും  പഠിപ്പിക്കില്ല; ബിജെപിയുടെ ശ്രമം വിലപ്പോവില്ലെന്ന് വി ശിവന്‍കുട്ടി.47 ലക്ഷം കുട്ടികളെ ബാധിക്കുന്ന വിഷയമാണിത്. പിഎം ശ്രീ വിഷയത്തില്‍ കേരളം നിയമോപദേശം തേടിയിരുന്നു. ഏത് നിമിഷം വേണമെങ്കിലും കരാറില്‍ നിന്ന് പിന്‍മാറാന്‍ കഴിയുന്ന വിധത്തിലാണ് കരാര്‍. ഇത് പരസ്പരം ആലോചിച്ച് തീരുമാനിക്കാം, അല്ലെങ്കില്‍ കോടതിയില്‍ പോകാം. കേരളത്തിന്റെ നിലപാട് അടിയറവയ്ക്കുന്ന നിലയുണ്ടാകില്ല. എംഒയു ഒപ്പുവച്ചതോടെ എസ്എസ്‌കെ ഫണ്ടിന്റെ ആദ്യഘഡു ഉടനെ ലഭിക്കും. കേരളത്തില്‍ ആര്‍എസ്എസ് നേതാക്കളെ കുറിച്ച് പഠിപ്പിക്കുന്ന സാഹചര്യം ഉണ്ടാകില്ല. മുന്‍ ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ സ്വപ്‌നം മാത്രമാണ് ഇത്തരം വാദങ്ങള്‍ എന്നും വി ശിവന്‍കുട്ടി ആവര്‍ത്തിച്ചു.പിഎം പദ്ധതിയിലേക്ക് 165 സ്‌കൂള്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ പദ്ധതിയില്‍ പറയുന്ന വികസന പ്രവര്‍ത്തനങ്ങള്‍ ഒന്നും തന്നെ ഇവിടങ്ങളില്‍ നടപ്പാക്കേണ്ടതില്ല. പാഠപുസ്തങ്ങള്‍ ഇറക്കുന്നതിനുള്ള എല്ലാ അധികാരങ്ങളും സര്‍ക്കാരിനാണ്. എന്‍ഇപിയില്‍ പറയുന്ന മിക്ക കാര്യങ്ങളും കേരളത്തില്‍ നടപ്പായതാണ്. എസ്എസ്‌കെ ഫണ്ടിനത്തില്‍ കേരളത്തിന് ലഭിക്കേണ്ട 1500 കോടി രൂപ ലഭിക്കാന്‍ വേണ്ടിമാത്രമാണ് പദ്ധതിയോട് സഹകരിച്ചത്. പട്ടിക ജാതി- പട്ടിക വര്‍ഗ വിദ്യാര്‍ഥികള്‍ക്ക് വേണ്ട സഹായം ഭിന്നശേഷിക്കാരും, ഓട്ടിസം ബാധിതരുമായ കുട്ടികള്‍ക്ക് വേണ്ട പരിചരണം എന്നിവയ്ക്ക് എല്ലാം ആവശ്യമായ ഫണ്ടാണ് കേന്ദ്രത്തില്‍ നിന്ന് ലഭിക്കേണ്ടത്. ഈ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന അധ്യാപകര്‍ക്കുള്‍പ്പെടെ രണ്ട് മാസമായി ശമ്പളം നല്‍കിയിട്ടില്ലെന്നും മന്ത്രി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.