വെളളറട:പതിനെട്ട് രൂപ ഗൂഗിൾ പേ വഴി ടിക്കറ്റിന് നൽകാനാവാത്തതിന്റെ പേരിൽ തിരുവനന്തപുരം വെളളറടയിൽ രാത്രി യാത്രയ്ക്കിടയിൽ യുവതിയെ കെഎസ്ആർടിസി ബസിൽ നിന്ന് ഇറക്കി വിട്ടതായി പരാതി. വെള്ളറട സ്വദേശിയും, കുന്നത്തുകാലിലെ സ്വകാര്യ ആശുപത്രി ജീവനക്കാരിയുമായ ദിവ്യയ്ക്കാണ് ദുരനുഭവമുണ്ടായത്. പെരുവഴിയിൽ ഇറക്കിയത് കാരണം രാത്രി രണ്ടര കിലോമീറ്റർ നടന്ന ശേഷമാണ് യുവതി വീട്ടിലെത്തിയതെന്നാണ് ആക്ഷേപം.
ജോലി കഴിഞ്ഞ് രാത്രി നെയ്യാറ്റിൻകരയിൽ നിന്നുള്ള അവസാന ബസിലാണ് ദിവ്യ വീട്ടിലേക്ക് മടങ്ങുന്നത്.
ആരോഗ്യപ്രശ്‌നമുള്ളതിനാൽ വെള്ളിയാഴ്ച രാത്രി എട്ടരയോടെ വീട്ടിലേക്ക് മടങ്ങാൻ ദിവ്യ കൂനമ്പനയിൽ നിന്ന് ബസിൽ കയറി.
പഴ്സെടുക്കാൻ മറന്നതിനാൽ ഗൂഗിൾ പേ വഴി ടിക്കറ്റ് നിരക്ക് നൽകാമെന്നായിരുന്നു കരുതിയത്.
കാരക്കോണത്തുനിന്ന് 18 രൂപയുടെ ടിക്കറ്റ് എടുത്ത് ഗൂഗിൾ പേ ഉപയോഗിച്ചില്ലെങ്കിലും സർവറിന്റെ തകരാർ കാരണം ഇടപാട് നടത്താനായില്ല.
പ്രകോപിതനായ കണ്ടക്‌ടർ തോലടിയിൽ യുവതിയെ ഇറക്കിവിടുകയായിരുന്നു. വെള്ളറട എത്തുമ്പോൾ പണം സംഘടിപ്പിച്ച് നൽകാമെന്ന് വരെ പറഞ്ഞെങ്കിലും യാത്ര ചെയ്യാൻ കണ്ടക്ടർ അനുവദിച്ചില്ലെന്നാണ് പരാതി. തെരുവു വിളക്കുകൾ പോലുമില്ലാത്ത ഇല്ലാത്ത തോലടിയിൽ നിൽക്കുന്നത് സുരക്ഷിതമല്ല എന്ന് തോന്നിയതിനെ തുടർന്ന് ദിവ്യ, ഭർത്താവിനെ വിവരമറിയിച്ച ശേഷം രണ്ടര കിലോമീറ്റർ നടക്കുകയായിരുന്നു. ഭർത്താവ് ബൈക്കിലെത്തിയാണ് നിലമാമൂട് ഭാഗത്തുനിന്ന് ദിവ്യയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയത്.
കണ്ടക്ടറുടെ പെരുമാറ്റത്തിനെതിരെ ദിവ്യ മന്ത്രിക്കും, വെള്ളറട സ്‌റ്റേഷൻ മാർക്കും പരാതി നൽകി. ദിവ്യയുടെ പരാതി ലഭിച്ചിട്ടുണ്ടെന്നും കണ്ടക്ടർക്കെതിരെ വകുപ്പുതല അന്വേഷണം നടത്തി നടപടിയെടുക്കുമെന്നും കെഎസ്ആർടിസി അധികൃതർ വ്യക്തമാക്കി.
