കൊല്ലം : കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പെടുക്കാൻ പഴയ സഖാക്കൾ അനുഭവിച്ച വേദന പുതിയ തലമുറ ബോധ്യപ്പെടണം. ഫാസിസ്റ്റ് ശക്തികൾ ഉയർത്തുന്ന വെല്ലുവിളി ഏറ്റെടുക്കണം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി 1925ല്‍ രൂപീകരിക്കുമ്പോള്‍ ആദ്യമായി മുഴങ്ങിയ മുദ്രാവാക്യം ‘ഇങ്ക്വിലാബ് സിന്ദാബാദ്’ ആണ്. വന്ദേമാതരവും ഭാരതമാതാ കീ ജയ് ഉം ഇങ്ക്വിലാബിന് വഴിമാറി. ആ സമ്മേളനത്തിന്റെ പ്രധാന സംഘാടകനായിരുന്ന ഹസ്രത്ത് മൊഹാനിയുടെ വരികളായിരുന്നു അത്. അതിന് പ്രചാരമുണ്ടായത് ഭഗത്‌സിങ്ങിന്റെ നാവില്‍ കൂടിയാണ്.
ഈ പ്രസ്ഥാനത്തെ തച്ചുതകര്‍ക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാരും മറ്റ് സര്‍ക്കാരുകളും കൊടിയ മര്‍ദനം അഴിച്ചുവിട്ടു. ശൂരനാട്ടും കിഴക്കന്‍ മലയോര മേഖലകളിലും നടന്ന പോരാട്ടങ്ങളില്‍ ക്രൂര മര്‍ദനമാണ് ഭരണാധികാരികള്‍ അഴിച്ചുവിട്ടത്. എത്രയോ സഖാക്കള്‍ മരണമടഞ്ഞു, മര്‍ദനങ്ങള്‍ ഏറ്റവാങ്ങി. അവരുടെ പിന്‍മുറക്കാരാണ് ഇവിടെ ഒത്തുകൂടിയിരിക്കുന്നത്.
യാതൊന്നും ആഗ്രഹിച്ചുകൊണ്ടായിരുന്നില്ല അവര്‍ പോരാട്ടത്തിനിറങ്ങിയത്. തങ്ങളുടെ മുമ്പിലുണ്ടായിരുന്ന സുഖജീവിതം തട്ടിത്തെറിപ്പിച്ചവരായിരുന്നു അവര്‍. സാമൂഹ്യമാറ്റത്തിന് വേണ്ടിയുള്ള പോരാട്ടത്തില്‍ അവര്‍ ത്യാഗപൂര്‍ണം കെട്ടിപ്പടുത്ത പ്രസ്ഥാനം ഒരിക്കലും അഴുക്കുചാലില്‍ ചെന്നുപെടാന്‍ പാടില്ലെന്നുംഅദ്ദേഹംപറഞ്ഞു.പാര്‍ട്ടി നൂറാം വാര്‍ഷികാഘോഷവും കമ്മ്യൂണിസ്റ്റ് കുടുംബസംഗമം കെ പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു. ഛത്തീസ്ഗഢില്‍ കന്യാസ്ത്രീകളെ ജയിലിലടച്ച സംഭവം മതസ്വാതന്ത്ര്യത്തിന് മേല്‍ ബിജെപി സര്‍ക്കാരുകള്‍ നടത്തുന്ന അതിക്രമമാണെന്ന് സിപിഐ കേന്ദ്ര എക്സിക്യൂട്ടീവ് അംഗം കെ പ്രകാശ്ബാബുപറഞ്ഞു.
സിപിഐ കൊല്ലം ജില്ലാസമ്മേളനത്തിന് തുടക്കം കുറിച്ച് സ്വാതന്ത്ര്യസമരസേനാനികളുടെ ചുടുനിണം വീണ കന്റോണ്‍മെന്റ് മൈതാനിയില്‍ ചെങ്കൊടി ഉയര്‍ന്നു. ജന്മിനാടുവാഴികളുടെ കാല്‍ച്ചുവട്ടില്‍ ചവുട്ടിയരയ്ക്കപ്പെട്ട ഒരു ജനതയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിന് സാക്ഷ്യം വഹിച്ച മൈതാനിയില്‍ കെ എസ് ആനന്ദന്റെയും പി ഭാസ്കരന്റെയും നാമധേയത്തിലുള്ള നഗറില്‍ മുന്‍ ജില്ലാസെക്രട്ടറി അഡ്വ. എന്‍ അനിരുദ്ധന്‍ ചെങ്കൊടി ഉയര്‍ത്തിയപ്പോള്‍ ആയിരങ്ങള്‍ മുദ്രാവാക്യം മുഴക്കി. സമ്മേളനത്തിന് വിളംബരംകുറിച്ചുകൊണ്ട് കദിനകള്‍ പൊട്ടി.
ശൂരനാട് രക്തസാക്ഷിമണ്ഡപത്തില്‍ നിന്നും സംസ്ഥാന എക്സിക്യൂട്ടീവംഗം കെ ആര്‍ ചന്ദ്രമോഹനന്‍ ഉദ്ഘാടനം ചെയ്ത് സംസ്ഥാന കണ്‍ട്രോള്‍ കമ്മീഷനംഗം കെ ശിവശങ്കരന്‍നായര്‍ കൈമാറിയ പതാകയും വഹിച്ചുകൊണ്ട് ആര്‍ എസ് അനില്‍ ക്യാപ്റ്റനും അഡ്വ. എസ് വേണുഗോപാല്‍ ഡയറക്ടറുമായ ജാഥ സമ്മേളന നഗരിയിലെത്തിയപ്പോള്‍ അഡ്വ. കെ രാജു ഏറ്റുവാങ്ങി.
കടയ്ക്കല്‍ വിപ്ലവ സ്മാരകത്തില്‍ മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്ത് ഡോ. ആര്‍ ലതാദേവി കൈമാറിയ കൊടിമരം ജി ബാബു ക്യാപ്റ്റനായും എസ് ബുഹാരി ഡയറക്ടറായു ഉള്ള ജാഥ സമ്മേളന നഗരിയിലെത്തിച്ചു. കെ എസ് ഇന്ദുശേഖരന്‍നായര്‍ ഏറ്റുവാങ്ങി.
കോട്ടാത്തല സുരേന്ദ്രന്റെ രക്തസാക്ഷിമണ്ഡപത്തില്‍ സംസ്ഥാന എക്സിക്യൂട്ടീവംഗം ആര്‍ രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്ത് ഐ ഷിഹാബ് കൈമാറിയ ദീപശിഖ എസ് നിധീഷ് ക്യാപ്റ്റനും ജോബിന്‍ ജേക്കബ്ബ് ഡയറക്ടറുമായി അത്‌ലറ്റുകള്‍ സമ്മേളന നഗരിയില്‍ കൊണ്ടുവന്നു. ജി ആര്‍ രാജീവന്‍ ഏറ്റുവാങ്ങി.
ചാത്തന്നൂര്‍ ഉളിയനാട് രാജേന്ദ്രന്‍ സ്മൃതികുടീരത്തില്‍ ദേശീയ കൗണ്‍സിലംഗം ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്ത ബാനര്‍ ജി എസ് ജയലാല്‍ എംഎല്‍എ കൈമാറി കെ ജഗദമ്മ ടീച്ചര്‍ ക്യാപ്റ്റനും ഹണിബെഞ്ചമിന്‍ ഡയറക്ടറുമായ ജാഥ സമ്മേളന നഗരിയില്‍ കൊണ്ടുവന്നു. എം സലിം ഏറ്റുവാങ്ങി.
സമ്മേളനത്തോടനുബന്ധിച്ച് കെപിഎസിയുടെ ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ നാടകവും അരങ്ങേറി.
ഇന്ന് വൈകിട്ട് പതിനായിരം റെഡ് വോളന്റിയര്‍മാര്‍ പങ്കെടുക്കുന്ന മാര്‍ച്ചും പൊതുസമ്മേളനവും നടക്കും. കാനം രാജേന്ദ്രന്‍ നഗറില്‍ (കന്റോണ്‍മെന്റ് മൈതാനിയില്‍) നടക്കുന്ന പൊതുസമ്മേളനം ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജ ഉദ്ഘാടനം ചെയ്യും. നാളെ മുതല്‍ മൂന്ന് വരെ ആര്‍ രാമചന്ദ്രന്‍ നഗറില്‍ (സി കേശവന്‍ മെമ്മോറിയല്‍ ടൗണ്‍ഹാളില്‍) പ്രതിനിധി സമ്മേളനം നടക്കും.
ഫോട്ടോ: സിപിഐ കൊല്ലം ജില്ലാസമ്മേളനത്തിന് തുടക്കംകുറിച്ചുകൊണ്ട് മുന്‍ ജില്ലാസെക്രട്ടറി അഡ്വ.എന്‍ അനിരുദ്ധന്‍ പതാക ഉയര്‍ത്തുന്നു