അനുമതി നിഷേധിച്ച് തമിഴ്നാട് സർക്കാർ. അനുമതി നിഷേധിച്ചതോടെ രഥയാത്രയിലെ വിഗ്രഹം കാറിൽ കേരള അതിർത്തി വരെ

ചെന്നൈ: കേരള കുംഭമേളയുടെ ഭാഗമായി ഇന്ന് ആരംഭിക്കാൻ നിശ്ചയിച്ചിരുന്ന രഥയാത്രയ്ക്ക് അനുമതി നിഷേധിച്ച് തമിഴ്നാട് സർക്കാർ. തമിഴ്നാട് ഉദുമൽപേട്ടയ്ക്കടുത്തുള്ള തിരുമൂർത്തി മലയിൽ നിന്ന് ഇന്ന്(തിങ്കളാഴ്ച) രാവിലെ ആരംഭിക്കേണ്ടിയിരുന്ന രഥയാത്രയാണ് തടഞ്ഞത്.

തിരുമൂർത്തി കുന്നുകളിലെ ഭാരതപ്പുഴയുടെ ഉത്ഭവസ്ഥാനത്തുനിന്നാണ് രഥയാത്ര ആരംഭിക്കാൻ നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഉദുമൽപേട്ട പൊലീസ് ഘോഷയാത്ര തടഞ്ഞതായി സംഘാടകർ പറഞ്ഞു. ചെന്നൈയിൽ നിന്നുള്ള ഉന്നത സർക്കാർ അധികാരികൾ അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് നടപടിയെന്നാണ് ഉദുമൽപേട്ടിലെ പൊലീസ് പറയുന്നതെന്ന് സംഘാടകർ വ്യക്തമാക്കുന്നു.

അനുമതി നിഷേധിച്ചതോടെ രഥയാത്രയിലെ വിഗ്രഹം കാറിൽ കേരള അതിർത്തി വരെ കൊണ്ടുപോകാനും പാലക്കാട് വെച്ച് രഥയാത്ര പുനരാരംഭിക്കാനുമാണ് സംഘാടകർ തീരുമാനിച്ചിരിക്കുന്നത്. ഭാരതപ്പുഴയുടെ തീരത്ത് തിരുനാവായയിൽ നടക്കുന്ന മഹോത്സവവുമായി ബന്ധപ്പെട്ടാണ് രഥയാത്ര. കോഴിക്കോട് കേന്ദ്രമാക്കി പ്രവ‍ർത്തിക്കുന്ന ഭാരതീയ ധർമ്മപ്രചാര സഭയുടെ ആചാര്യൻ ഡോ. ശ്രീനാഥ് കാരയാട്ടാണ് യാത്രക്ക് നേതൃത്വം വഹിച്ചിരുന്നത്.

അതേസമയം കേരള കുംഭമേള മഹാമാഘ മഹോത്സവത്തിന് തിരുനാവായ നിളാ തീരത്ത് തുടക്കമായി. ധര്‍മ്മധ്വജാരോഹണം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ നിര്‍വഹിച്ചതോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്.