ഇരവിപുരം:വിൽപ്പനയ്ക്കായി എത്തിച്ച എം.ഡി.എം.എ യുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. ഇരവിപുരം പുത്തൻചന്ത റെയിൽവേഗേറ്റിന് സമീപം പുളിയറതെക്കതിൽ കമറുദീൻ മകൻ ഷാരുഖ് ഖാൻ (27), വടക്കേവിള പട്ടത്താനം ജി.വി നഗർ-53 കാവുങ്ങൽതെക്കതിൽ രാജ മകൻ റെനീഫ്(23) എന്നിവരാണ് ഇരവിപുരം പോലീസിന്റെ പിടിയിലായത്. ക്രിസ്മസ് പുതുവത്സരാഘോഷ രാവുകൾ ലഹരി മുക്തമാക്കുന്നതിന്റെ ഭാഗമായി പോലീസ് നടത്തിയ പരിശോധനയിലാണ് പുത്തൻചന്ത റെയിൽവേഗേറ്റിന് സമീപത്തുനിന്നും 4.24 ഗ്രാം എം.ഡി.എം.എ യുമായി ഇവർ പിടിയിലായത്.
പ്രതികൾ ലഹരി മരുന്ന് കടത്തിക്കൊണ്ട് വന്ന് യുവാക്കൾക്ക് വിതരണം ചെയ്യുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവർ പോലീസ് നിരീക്ഷണത്തിലായിരുന്നു. ഇന്നെലെ രാത്രിയിൽ ഇരവിപുരം പോലീസ് നടത്തിയ പരിശോധനയിൽ ഇവരിൽനിന്നും എം.ഡി.എം.എയും ലഹരിമരുന്ന് വിൽപ്പന നടത്തിയ പണവും കണ്ടെടുക്കുകയായിരുന്നു. കൊല്ലം എസിപി ഷെരീഫിന്റെ നിർദ്ദേശപ്രകാരം ഇരവിപുരം ഇൻസ്‌പെക്ടർ രാജിവിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ രഞ്ജിത്ത്, നൗഷാദ്, സിപിഒ മാരായ അനീഷ്, സജിൻ, ഷാൻ, ഷംനാദ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
