കൊല്ലം:ജോലി വാഗ്ദാനം ചെയ്യ്ത് കൊല്ലം സ്വദേശിയിൽ നിന്നും ലക്ഷങ്ങൾ തട്ടിയ സംഘത്തിൽ ഉൽപ്പെട്ട യുവാവ് കൊല്ലം സിറ്റി സൈബർ പോലീസിന്റെ പിടിയിലായി. പാലക്കാട്, പട്ടാമ്പി, കൊടുമുണ്ട, വെളുത്തേടത്ത് തൊടി ഹൗസിൽ ഉമ്മർ മകൻ മുഹമ്മദ് ഫായിസ് (25) ആണ് പിടിയിലായത്.
കൊല്ലം സ്വദേശിയുടെ വാട്‌സാപ്പ് അക്കൗണ്ടിലേക്ക് പാർട്ട് ടൈമായി ജോലി ചെയ്യ്ത് മികച്ച വരുമാനം നേടാമെന്നുള്ള സന്ദേശം അയച്ച് വിശ്വസിപ്പിച്ച ശേഷം ‘phoenix mill Limited’ എന്ന ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാക്കുകയായിരുന്നു. അതിന്‌ശേഷം കെട്ടിടങ്ങൾക്ക് സ്റ്റാർവാല്യു കൂട്ടി നൽകുന്ന ഓൺലൈൻ പാർട്ട് ടൈം ജോലി ആണെന്നും ഇതിലൂടെ കൂടുതൽ ലാഭമുണ്ടാക്കാമെന്നും അതിനായി നിർദ്ദേശിക്കുന്ന വിവിധ ടാസ്‌ക്കുകൾ പൂർത്തിയാക്കണമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു. പിന്നീട് ടാസ്‌ക്കുകൾ ചെയ്യുന്നതിനായി പണം നിക്ഷേപിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യ്തു. ഓരോ ടാസ്‌ക്കുകൾ പൂർത്തിയാക്കുമ്പോഴും നിക്ഷേപിച്ചതിനേക്കൾ അധികം ലാഭം കിട്ടിയതായ് കാണിച്ച് കൂടുതൽ നിക്ഷേപം നടത്താൻ പ്രേരിപ്പിച്ചു. തട്ടിപ്പ് സംഘത്തിന്റെ വാഗ്ദാനം വിശ്വസിച്ച യുവാവ് പല തവണകളായി 36 ലക്ഷത്തിലധികം തുകയാണ് നിക്ഷേപിച്ചത്. എന്നാൽ പിന്നീട് നിക്ഷേപിച്ച തുകയോ ലാഭവിഹിതമോ പിൻവലിക്കാൻ കഴിയാതെ വന്നതോടുകൂടിയാണ് തട്ടിപ്പാണെന്ന് മനസ്സിലാക്കി കൊല്ലം സിറ്റി സൈബർ പോലീസിനെ സമീപിക്കുന്നത്. യുവാവിന്റെ പരാതിയെ തുടർന്ന് പോലീസ് സംഘം നടത്തിയ അന്വേഷണത്തിൽ യുവാവിൽ നിന്നും തട്ടിയെടുത്ത പണത്തിന്റെ ഒരു പങ്ക് മുഹമ്മദ് ഫായിസിന്റെ അക്കൗണ്ടിലും എത്തിയതായ് കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇപ്രകാരം എത്തിയ പണം പ്രതി ബാങ്കിൽ നിന്നും പിൻവലിച്ച് തട്ടിപ്പ് സംഘത്തിൽ ഉൾപ്പെട്ട മറ്റ് പ്രതികൾക്ക് കൈമാറിയതായ് കണ്ടെത്തിയതിനെതുടർന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംഘത്തിൽ ഉൾപ്പെട്ട മറ്റ് പ്രതികൾക്കായുള്ള അന്വേഷണം തുടരുകയാണ്.
കൊല്ലം സിറ്റി പോലീസ് കമ്മീഷണർ കിരൺ നാരായണൻ ഐ.പി.എസ് ന്റെ നിർദ്ദേശപ്രകാരം കൊല്ലം സിറ്റി ഡി.സി.ആർ.ബി അസ്സി.പോലീസ് കമ്മീഷണർ നസീർ. എ യുടെ നേതൃത്വത്തിൽ കൊല്ലം സിറ്റി സൈബർ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ അബ്ദുൽ മനാഫ്, എസ്.ഐ മാരായ ഗോപകുമാർ, നന്ദകുമാർ, നിയാസ്, സി.പി.ഓ മാരായ ജോസ് ജോൺസൺ, അബ്ദുൾ ഹബീബ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
ജോലി വാഗ്ദാനം ചെയ്യ്ത് തട്ടിപ്പ്; യുവാവ് അറസ്റ്റിൽ
