“ഉരുളുപൊട്ടിയ ദുഖ സ്മരണകളോടെ കുവി ഇവിടെ”

ആലപ്പുഴ:ഉരുളുപൊട്ടിയ ദുഖ സ്മരണകളോടെ കുവി ഇവിടെ ഉണ്ട്. അന്ന് പെട്ടിമുടിയെങ്കില്‍ ഇന്ന് വയനാട്. നാലു വർഷം മുമ്പ് ഉരുൾ പൊട്ടിയ ഇടുക്കി പെട്ടിമുടിയിലെ ദുരന്തഭൂമിയിൽ ഉറ്റവരെ തേടി അലഞ്ഞ് നൊമ്പരക്കാഴ്ചയായ കുവി എന്ന നായ ഇപ്പോൾ ആലപ്പുഴയിൽ ഉണ്ട്.
പെട്ടിമുടിയിലെ ലയത്തിലെ രണ്ട് വയസുകാരി ധനുഷ്‌ക കുവിയുടെ കളിക്കൂട്ടുകാരി ആയിരുന്നു. അവളുടെ ജീവനറ്റ ശരീരം കിലോമീറ്ററുകൾക്കപ്പുറം കണ്ടെത്തിയത് കുവിയാണ്. ഇന്ന് പെട്ടിമുടി ദുരന്തത്തിന്റെ നാലാം വാർഷികമാണ്

പതറിപ്പാഞ്ഞ അന്വേഷണത്തിനൊടുവില്‍ ധനുഷ്ക്കയെ കുവിതന്നെ കണ്ടെത്തി. വിറങ്ങലിച്ച വിരലുകളിൽ കുവി മൂക്ക് കൊണ്ട് തൊട്ടു. ഉമ്മകള്‍ നല്‍കിയിരുന്ന ആ മുഖം മണത്തു. പിന്നെ മൃതദേഹത്തിനരികിൽ കിടന്നു. നായയുടെ സ്നേഹം ആളുകളുടെ കണ്ണ് നിറച്ചു. കുവിയെ പ്രത്യേക അനുമതിയോടെയാണ് അന്ന് അവിടെനിന്നും ആലപ്പുഴയിലെത്തിച്ചത്.ഇന്ന് ധനുഷ്ക്കയ്ക്ക് പകരം ചേർത്തല ചക്കരക്കുളം കൃഷ്ണകൃപ വീട്ടിൽ കുവിക്ക് കൂട്ടായി ഇളയുണ്ട്. കുവിയെ പാകപ്പെടുത്തിയ ഇടുക്കി ഡോഗ് സ്‌ക്വാഡിൽ പരിശീലകനായിരുന്ന അജിത് മാധവന്റെ വീടാണിത്. 2021 മുതൽ ഇവിടെയാണ് കുവി. അടിമാലി സ്റ്റേഷനിൽ സീനിയർ സി.പി.ഒ ആയ അജിത്തിന്റെ മാതാപിതാക്കളായ മാധവൻകുട്ടി, ശാന്തകുമാരി, ഭാര്യ ആരതി, മകൾ ഇള എന്നിവരുടെ ഓമനയാണ് കുവി. ഇതിനിടെ ശ്രീജിത്ത് പൊയിൽക്കാവ് സംവിധാനം ചെയ്ത ‘നജസ്’ എന്ന സിനിമയിൽ കുവി മുഴുനീള കഥാപാത്രവുമായി..പല സർക്കാർ ജോലികളും വേണ്ടെന്ന് വച്ചാണ് അജിത് മാധവൻ പൊലീസിന്റെ ഡോഗ് സ്‌ക്വാഡിൽ ചേർന്നത്. പൊലീസ് നായ്ക്കളെ കുറിച്ച് ഏഴ് വാല്യമുള്ള പുസ്തകത്തിന്റെ പണിപ്പുരയിലാണ്. ആദ്യ പുസ്തകമായ ‘ട്രാക്കിങ്’ അടുത്തമാസം പ്രസിദ്ധീകരിക്കും.

Leave a Reply

Your email address will not be published. Required fields are marked *