ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവര്‍ക്കായുള്ള തെരച്ചിലില്‍ ചൊവ്വാഴ്ച ( ഓഗസ്റ്റ് 13) നിലമ്പൂര്‍ കുമ്പളപ്പാറ ഭാഗത്ത് നിന്നും മൂന്ന് ശരീരഭാഗങ്ങള്‍ കൂടി കണ്ടെത്തി. ഇത് മനുഷ്യരുടെതാണോ എന്ന് സ്ഥിരീകരണമില്ല. ആശുപത്രിയിലെത്തിച്ച ശരീരഭാഗങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കും. നിലമ്പൂര്‍ -വയനാട് മേഖലകളില്‍ ചൊവ്വാഴ്ചയും തെരച്ചില്‍ ഊര്‍ജ്ജിത മായിരുന്നു. എന്‍.ഡി.ആര്‍.എഫ്, ഫയര്‍ഫോഴ്സ്, സിവില്‍ ഡിഫന്‍സ്, പോലീസ്, വനം വകുപ്പ് സേനാ വിഭാഗങ്ങളും സന്നദ്ധ പ്രവര്‍ത്തകരും തെരച്ചിലില്‍ വ്യാപൃതരായിരുന്നു. ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ 231 മൃതദേഹങ്ങളും 206 ശരീരഭാഗങ്ങളുമാണ് ഇതിവരെ കണ്ടെത്തിയത്. മേപ്പാടിയില്‍ നിന്നും 151 മൃതദേഹങ്ങളും നിലമ്പൂരില്‍ നിന്നും 80 മൃത ദേഹങ്ങളുമാണ് കണ്ടെത്തിയത്. മേപ്പാടിയില്‍ നിന്ന് 39 ശരീരഭാഗങ്ങളും നിലമ്പൂരില്‍ നിന്ന് 167 ശരീഭാഗങ്ങളും കണ്ടെത്തിയിരുന്നു. മുണ്ടക്കൈ – ചൂരല്‍മല ദുരന്ത പ്രദേശങ്ങളില്‍ 260 സന്നദ്ധ പ്രവര്‍ത്തകരാണ് ചൊവ്വാഴ്ച സേനാ വിഭാഗങ്ങള്‍ക്കൊപ്പം തെരച്ചിലില്‍ അണിനിരന്നത്. ചൂരല്‍മല പാലത്തിന് താഴ് ഭാഗത്തായി വനത്തിലൂടെ ഒഴുകുന്ന പുഴയുടെ തീരങ്ങള്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തിയിരുന്നു. മലപ്പുറം ജില്ലയിലെ ചാലിയാറില്‍ ചൊവ്വാഴ്ചയും വിശദമായ തെരച്ചില്‍ തുടര്‍ന്നു.
ജില്ലയില്‍ 15 ദുരിതാശ്വാസ ക്യാമ്പുകളിലായി 1811 പേര്‍
ജില്ലയില്‍ കാല വര്‍ഷക്കെടുതിയുടെ പശ്ചാത്തലത്തില്‍ 15 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. 627 കുടുംബങ്ങളിലെ 685 പുരുഷന്‍മാരും 691 സ്ത്രീകളും 435 കുട്ടികളും ഉള്‍പ്പെടെ 1811 പേരാണ് ക്യാമ്പുകളിലുള്ളത്. മുണ്ടക്കൈ-ചൂരല്‍ മല ദുരന്തത്തിന്റെ ഭാഗമായി 11 ക്യാമ്പുകളും പ്രവര്‍ത്തിക്കുന്നുണ്ട്.