കൊട്ടാരക്കര: ഓൺലൈൻ ട്രേഡിങ് തട്ടിപ്പ് സംഘത്തിലെ മുഖ്യപ്രതിയെ കാസർകോട് നിന്നും കൊല്ലം റൂറൽ സൈബർ പോലീസ് സംഘം അറസ്റ്റ് ചെയ്തു. കാസർഗോഡ്, ഹോസ്ദുര്‍ഗ്, കാഞ്ഞങ്ങാട് സൗത്ത്, കണ്ടത്തിൽ ഹൗസ്, ഷംനാ മന്‍സില്‍ വീട്ടില്‍ സുബൈർ മകൻ റഷ്ഫാല്‍ (22 വയസ്സ്) ആണ് അറസ്റ്റിൽ ആയത്. അഞ്ചല്‍ സ്വദേശിയായ പരാതിക്കാരന് വിവിധ കമ്പനികളുടെ Initial Public Offerings (IPO) അലോട്ട്മെന്‍റ് തരപ്പെടുത്തി ഓണ്‍ലൈന്‍ ട്രേഡിംഗ് നടത്തി ലാഭം ഉണ്ടാക്കി നല്‍കാം എന്ന് വ്യാജ വാഗ്ദാനം നല്‍കി 13 ലക്ഷത്തിലധികം രൂപ തട്ടിച്ച പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് നിര്‍ണ്ണായകമായ അറസ്റ്റ്. ബാങ്ക് അക്കൌണ്ടുകള്‍ തരപ്പെടുത്തി ചെക്ക് മുഖേന തട്ടിപ്പ് പണം പിന്‍വലിച്ച് ഓൺലൈൻ ട്രേഡിങ് തട്ടിപ്പുകാർക്ക് എത്തിച്ചു കൊടുക്കുന്ന പ്രധാന പങ്കാളിയാണ് അറസ്റ്റിലായ പ്രതി. കൊല്ലം റൂറല്‍ സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ട്ടര്‍ അനില്‍കുമാര്‍ വി വി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ജയേഷ് ജയപാല്‍, സിവില്‍ പോലീസ് ഓഫീസര്‍ രാജേഷ്, വിപിന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ കാസര്‍ഗോഡ് നിന്നും അറസ്റ്റ് ചെയ്തത്. പ്രാഥമിക അന്വേഷണത്തിൽ 13 ലക്ഷത്തിലധികം രൂപ തട്ടിപ്പ് സംഘം വഴി ഇയാള്‍ക്ക് ലഭിച്ചതായി കണ്ടെത്തിയിട്ടുണ്ട്. പ്രതിയെ മജിസ്ട്രേറ്റ് മുന്‍പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തിട്ടുള്ളതാണ്.
കൂട്ടു പ്രതികള്‍ക്കായി അന്വേഷണം നടന്നു വരുന്നു.