പെൻഷനേഴ്സ് കൗൺസിൽ പ്രക്ഷോഭത്തിലേക്ക്, മെഡിസെപ്പ് പെൻഷൻ സംഘടനകളുമായി സർക്കാർ ചർച്ചയ്ക്ക് തയ്യാറാകണം.

തിരുവനന്തപുരം:കേരളത്തിലെ പെൻഷൻ സമൂഹം ഏറെ സന്തോഷത്തോടും പ്രതീക്ഷയോടും കൂടി സ്വീകരിച്ച ആരോഗ്യ ക്ഷേമ പദ്ധതിയായിരുന്നു മെഡി സെപ്പ് പദ്ധതി. കേരളത്തിലെ എല്ലാ പെൻഷൻകാരിൽ നിന്നും കൃത്യമായി മാസംതോറും 500 രൂപ വീതം പ്രീമിയം സർക്കാരിലേക്ക് നിർബന്ധപൂർവ്വം അടപ്പിച്ചുകൊണ്ടാണ് ഈ പദ്ധതി ആരംഭിച്ചത്. എന്നാൽ ഇതിന്റെ നടത്തിപ്പിലേയും മേൽനോട്ടത്തിലെയും കുറ്റകരമായ അനാസ്ഥ മൂലം ഈ പദ്ധതി സ്വകാര്യ ആശുപത്രികൾക്കും, ഇൻഷുറൻസ് കമ്പനിക്കും ലാഭം കൊയ്യുന്ന ഒന്നായി മാറി. അപാകതകൾ പരിഹരിച്ചുകൊണ്ട് ഒരു ആരോഗ്യ ക്ഷേമ പദ്ധതി എന്ന നിലയിൽ എല്ലാപെൻഷൻകാർക്ക് മെച്ചപ്പെട്ട ആരോഗ്യ സംരക്ഷണം ലഭിക്കുന്നതിനായി പണ രഹിതമായി ഈ ചികിത്സാ പദ്ധതിയെ മാറ്റണമെന്നും, 2024 ജൂലൈ 1 മുതൽ നടപ്പാക്കേണ്ടിയിരുന്ന പെൻഷൻ ശമ്പള പരിഷ്കരണ ആനുകൂല്യം കൃത്യതയോടെ മുൻകാല പ്രാബല്യം ഉറപ്പാക്കിക്കൊണ്ട് നടപ്പാക്കുന്നതിനായി പെൻഷൻ, ശമ്പള പരിഷ്കരണ കമ്മീഷനെ ഉടൻ നിയമിക്കുന്നതിനുള്ള നടപടികൾ ഉണ്ടാകണമെന്നും, പെൻഷൻകാർക്ക് ലഭിക്കേണ്ട കുടിശ്ശിക ക്ഷാമാശ്വാസം സമയബന്ധിതമായി മുൻകാലപ്രാബല്യത്തോടെ പ്രഖ്യാപിച്ചു നടപ്പാക്കണം എന്നും സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് കൗൺസിൽ കേരള സർക്കാരിനോട് ആവശ്യപ്പെട്ടു . ഈ വിഷയങ്ങൾ ഉന്നയിച്ചുകൊണ്ട് ജൂൺമാസം ആദ്യ ആഴ്ച സംസ്ഥാന വ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കുവാനും തീരുമാനിച്ചു. സംസ്ഥാന പ്രസിഡണ്ട് സുകേശൻചൂലിക്കാട് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എൻ ശ്രീകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. യോഗത്തിൽ  ആർ. സുഖലാല്‍,ആർ. ബാലൻ ഉണ്ണിത്താൻ, എ. നിസാറുദ്ദീൻ, എ. ജി. രാധാകൃഷ്ണൻ, എം. എ. ഫ്രാൻസിസ്, ബി.വിജയമ്മ, പി.എം. ദേവദാസ്, ആർ. ശരത്ചന്ദ്രൻ നായർ, പി. ടി.സണ്ണി, എം മഹേഷ്, എം എം മേരി.എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *