സ്ഥലം ഏറ്റെടുക്കാൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടാൻ ധാരണ.
കൊല്ലം:ദേശീയപാതയിൽ കൊല്ലം ബൈപാസിൽ നീരാവിൽ പാലത്തിന് സമീപം സർവ്വീസ് റോഡിന് വീതി കുറഞ്ഞതുമായി ബന്ധപ്പെട്ടുണ്ടായ യാത്രാപ്രശ്നം പരിഹരിക്കുന്നതിന് ആവശ്യമായ സ്ഥലം ഏറ്റെടുക്കാൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടാൻ ധാരണ. മേയർ പ്രസന്നാ ഏണസ്റ്റിൻ്റെ അധ്യക്ഷതയിൽ നാഷണൽ ഹൈവേ അതോറിറ്റി അധികൃതരും ജനപ്രതിനിധികളും പങ്കെടുത്തു നടന്ന യോഗത്തിലാണ് ധാരണയായത്.
വലിയ വാഹനങ്ങൾക്ക് ഉൾപ്പടെ ബുദ്ധിമുട്ടില്ലാതെ ഹൈവേയിൽ നിന്ന് സർവ്വീസ് റോഡിലേക്കും മറ്റ് പ്രദേശങ്ങളിലേക്കും പ്രവേശിക്കാൻ കഴിയുന്ന തരത്തിലാകും ഭൂമി ഏറ്റെടുക്കുക.ഇത് സംബന്ധിച്ച് പൊതുമരാമത്ത് മന്ത്രിക്കും ജില്ലാ കളക്ടർക്കും കത്ത് അയക്കും.തുടർന്ന് എൻഎച്ച്എ ഐ, പൊതുമരാമത്ത്, കോർപ്പറേഷൻ എൻജിനീയർമാർ, റോഡ് നിർമ്മിക്കുന്ന ശിവാലയം കമ്പനിയുടെ പ്രതിനിധികൾ, ജനപ്രതിനിധികൾ എന്നിവർ സ്ഥലം സന്ദർശിക്കും. കടവൂർ, നീരാവിൽ, കുരീപ്പുഴ ഭാഗങ്ങളിൽ ദേശീയപാതയുടെ ഭാഗമായി നിർമ്മിച്ച ഓടകൾ നിലവിലുള്ള ഓടകളുമായി ബന്ധിപ്പിച്ച് ജലം കായലിലേക്ക് ഒഴുകി പോകുന്നതിന് ശാസ്ത്രീയമായ സംവിധാനം ഉണ്ടാക്കാനും യോഗത്തിൽ തീരുമാനമായി.