“സ്ഥിരംകുറ്റവാളിയെ കാപ്പ നിയമ പ്രകാരം കരുതല്‍ തടങ്കലിലാക്കി”

നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട സ്ഥിരംകുറ്റവാളിയായ പ്രതിയെ കാപ്പാ നിയമപ്രകാരം കരുതല്‍ തടവിലാക്കി. കൊല്ലം ജില്ലയില്‍, പേരൂര്‍, വയലില്‍ പുത്തന്‍വീട്ടില്‍ രാജേന്ദ്രന്‍ മകന്‍ പട്ടര് രാജീവ് എന്ന രാജീവ് (32) ആണ് കാപ്പാ നിയമപ്രകാരം തടവിലായത്. 2017 മുതല്‍ ഇതുവരെ കിളികൊല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്യ്തിട്ടുള്ള പത്ത് ക്രിമിനല്‍ കേസുകളില്‍ ആണ് ഇയാള്‍ പ്രതിയായിട്ടുള്ളത്. കൊലപാതകശ്രമം, സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമം, കഠിനദേഹോപദ്രവം ഏല്‍പ്പിക്കല്‍, വ്യക്തികള്‍ക്ക് നേരെയുള്ള കൈയ്യേറ്റം, കവര്‍ച്ച എന്നീ ഗുരുതര കുറ്റകൃത്യങ്ങളിലാണ് ഇയാള്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ജില്ലാ പോലീസ് മേധാവി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടറും ജില്ലാ മജിസ്ട്രേറ്റും കൂടിയായ ദേവിദാസ് എന്‍ ഐ.എ.എസ്സ് ആണ് കരുതല്‍ തടങ്കലിന് ഉത്തരവായത്. ഇയാളെ കരുതല്‍ തടവില്‍ പാര്‍പ്പിക്കുന്നതിനായി പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചു. ഈ വര്‍ഷം കാപ്പാ നിയമപ്രകാരം കരുതല്‍ തടങ്കലിലേക്ക് അയക്കുന്ന പതിനെട്ടാമത്തെ കുറ്റവാളിയാണ് രാജീവ്. ഇയാള്‍ 2022 ലും കാപ്പാ നടപടികള്‍ നേരിട്ടയാളാണ്. പൊതുജനങ്ങളുടെ സ്വൈര ജീവിതത്തിന് ഭീഷണിയായി മാറുന്ന സ്ഥിരം കുറ്റവാളികളെ അമര്‍ച്ച ചെയ്യുന്നതിന്‍റെ ഭാഗമായി കാപ്പാ നിയമപ്രകാരം ശക്തമായ നടപടികള്‍ തുടരുമെന്ന് ജില്ലാ പോലീസ് മേധാവി വിവേക് കുമാര്‍ ഐ.പി.എസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *